Saturday, December 10, 2011

വരൂ, സുഹൃത്തുക്കളേ! നമുക്ക് ചരിത്രം രചിക്കാം!

മുല്ലപ്പെരിയാർ വിഷയവുമായി ബന്ധപ്പെട്ട് നിരവധി പ്രക്ഷോഭങ്ങൾ ഇന്നു നടക്കുന്നെങ്കിലും, തുടർച്ചയായി ആ പ്രശ്നത്തിൽ ജാഗ്രതപുലർത്തിവരുന്ന സമൂഹം ബ്ലോഗർമാരുടേതാണ്. സേവ് കേരള - റീബിൽഡ് മുല്ലപ്പെരിയാർ ഡാം എന്ന സൈറ്റും നിലവിൽ വന്നു.പിൽക്കാലത്താണ് അതിലേക്ക് സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകളിൽ നിന്ന് പിന്തുണയുമായി കൂടുതൽ മലയാളികൾ എത്തിയത്. ഇന്നിപ്പോൾ അത് കേരളസമൂഹമാകെ ഏറ്റെടുത്തിരിക്കുന്നു.നമ്മുടെ ബൂലോകം ആണ് ഈ വിഷയത്തിൽ ബൂലോകത്തെ ഏകോപിപ്പിക്കുവാൻ പോസ്റ്റുകളുമായി വന്നത്. അത് കൊച്ചിയിൽ നടന്ന സൈബർകൂട്ടായ്മയിലേക്ക് വളർന്നതിനു പിന്നിൽ നിരക്ഷരൻ എന്ന ബ്ലോഗറാണ് മുന്നിൽ നിന്നത്  എന്ന കാര്യം നമുക്ക് അഭിമാനത്തോടെ ഓർമ്മിക്കാം. ആ കൂട്ടായ്മയിൽ ഫെയ്സ്ബുക്ക്-ട്വിറ്റർ സുഹൃത്തുക്കൾക്കൊപ്പം നിരവധി ബ്ലോഗർമാരും പങ്കെടുത്തു.

അങ്ങനെ ദൈനംദിനം മുല്ലപ്പെരിയാർ ചിന്തയുമായാണ് ഉറങ്ങുന്നതും, ഉണരുന്നതും. തൃപ്പൂണിത്തുറ ആയുർവേദ കോളേജിലെ കുട്ടികളും ഈ വിഷയത്തിൽ ക്രിയാത്മകമായ ചിലതു ചെയ്തു. അവരുമായി സംവദിക്കുന്നതിനിടയിൽ കുട്ടികളിൽ ചിലർ തന്നെയാണ് തങ്ങൾക്കും ബ്ലോഗിംഗിലേക്കു വരാൻ താല്പര്യമുണ്ടെന്നു പറഞ്ഞത്. അന്ന് നിരക്ഷരനുമായി സംസാരിച്ചകൂട്ടത്തിൽ ഇക്കാര്യവും സൂചിപ്പിച്ചു. ക്യാമ്പസുകളിൽ ബ്ലോഗ് ശില്പശാലകൾ സംഘടിപ്പിക്കാൻ സഹായിക്കാം എന്ന് അദ്ദേഹവും പറഞ്ഞു.

ഇനിയും കൂടുതൽ എന്തു ചെയ്യാനാവും എന്ന ചിന്തയുമായിരിക്കുമ്പോഴാണ് നമ്മുടെ സ്വന്തം  ഷെരീഫിക്കയെഴുതിയ ബൂലോകം തകരുന്നുവോ? എന്ന പോസ്റ്റ് കണ്ടത്. മലയാളം ബൂലോകം തകർന്നു എന്ന മുറവിളി ഏറെ നാളായി ഉള്ളതാണ്. രണ്ടു കൊല്ലം മുൻപ് ബസ്, ട്വിറ്റർ, ഫെയ്സ് ബുക്ക് എന്നിവയിലേക്ക് ബ്ലോഗർമാരിൽ കുറേയാളുകൾ ചേക്കേറുകയും മലയാളം ബ്ലോഗിംഗിന് ഒരു മാന്ദ്യം ഉണ്ടാവുകയും ചെയ്തു എന്നത് വസ്തുകതയാണ്.

ഒരു കൊല്ലം മുൻപ് ഈ വിഷയത്തിൽ വരൂ... ബസ്സിൽ നിന്ന് ബ്ലോഗിലേക്ക് എന്നൊരു പോസ്റ്റ് ഞാൻ ഇട്ടിരുന്നു. തുടർന്ന് മലയാളഭാഷയോടും, ബ്ലോഗ് സമൂഹത്തോടു ഉള്ള നമ്മുടെ ഉത്തരവാദിത്തമായി ബ്ലോഗ് നവോത്ഥാനം നമ്മൾ ഏറ്റെടുക്കണം എന്ന് എല്ലാ സുഹൃത്തുക്കളോടും അഭ്യർത്ഥിച്ചിരുന്നു. കുറെയേറെ ബ്ലോഗർമാർ അതോടെ പുതിയ പോസ്റ്റുകളുമായി മുന്നോട്ടു വരികയും ചെയ്തു.

അനന്തരം 2011 ജനുവരി ആറിന്  കൊച്ചിക്കായലിൽ ഒരു ബ്ലോഗ് മീറ്റ് സംഘടിപ്പിക്കപ്പെടുകയുണ്ടായി. പങ്കെടുത്ത ബ്ലോഗർമാർ വളരെ ക്രിയാത്മകമായ ചർച്ചകൾ നടത്തുകയും ചെയ്തു. പിന്നീട് ഇടപ്പള്ളി മീറ്റ്, തുഞ്ചൻ പറമ്പ് മീറ്റ്, കൊച്ചിയിലെ രണ്ടാം മീറ്റ്, തൊടുപുഴ മീറ്റ്, കണ്ണൂർ മീറ്റ് എന്നിവ നടന്നു.

എങ്കിലും ആഗ്രഹിച്ചത്ര ചലനാത്മകമാക്കാൻ നമുക്കു കഴിഞ്ഞില്ല. നമ്മെ സംബന്ധിച്ചിടത്തോളം 2011 വിചാരിച്ചത്ര വൻ മുന്നേറ്റം ഉണ്ടാകാൻ കഴിഞ്ഞില്ലെങ്കിലും ബൂലോകത്തിന്റെ കൂമ്പു വാടിയില്ല എന്നത് നിസ്തർക്കമാണ്.

ഏറ്റവും വലിയ വെല്ലുവിളീയാകും എന്ന് പ്രതീക്ഷിച്ച ‘ബസ്’ പോയ് മറഞ്ഞു. ട്വിറ്റർ അത്ര വലിയൊരു ഡിസ്ട്രാക്ഷൻ അല്ല എന്നു തെളിഞ്ഞു. എന്നാൽ ഫെയ്സ് ബുക്ക് എല്ലാവരെയും അമ്പരപ്പിക്കുന്ന ജനസ്വാധീനം നേടി. ഇത് ബ്ലോഗിനു നല്ലതാണെന്നു തന്നെയാണ് എനിക്കു തോന്നുന്നത്. അഗ്രഗേറ്ററുകൾക്കപ്പുറം നമ്മുടെ പോസ്റ്റുകൾ വായനക്കാരിലെത്തിക്കാൻ മിക്ക ബ്ലോഗർമാർക്കും കഴിയുന്നു. വ്യക്തിപരമായ നിരീക്ഷണത്തിൽ 2010 ലേക്കാൾ വായനക്കാരെ 2011 ൽ എനിക്കു കിട്ടി! ഏകദേശം ഇരട്ടിയോളം!

ഫെയ്സ്ബുക്കും, ബൂലോകവും തമ്മിൽ സഹവർത്തിത്വത്തോടെ സംയോജിപ്പിച്ചാൽ മലയാളം ബ്ലോഗിംഗ് ഇനിയും ഉയരങ്ങളിലേക്കെത്തും. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനു മലയാളിൽ മാതൃഭാഷ നിറയും.

ഇതൊക്കെ ഇപ്പോൾ ഷെരീഫിക്കയുടെ പോസ്റ്റ് വായിച്ചപ്പോൾ ഉണർത്തെണീറ്റ ചിന്തകളാണ്.


മലയാളം ബ്ലോഗർമാരിൽ സമയവും സാഹചര്യവും ഒത്തുകിട്ടുന്ന സുഹൃത്തുക്കൾ ചേർന്ന് കേരളത്തിലെ പതിനാലു ജില്ലകളിലെയും പ്രൊഫഷണൽ - ആർട്ട്സ് ആൻഡ് സയൻസ് കോളേജുകൾ സന്ദർശിക്കുകയും അവിടത്തെ കുട്ടികളുമായി സംവദിക്കുകയും ചെയ്യണം.

ബ്ലോഗ് ശില്പശാല നടത്താൻ ഒരു ജില്ലയിൽ ഒരു കോളേജ് എന്ന നിലയിൽ തുടങ്ങുകയും, ക്രമേണ അത് എല്ലാ കോളേജുകളിലേക്കും വ്യാപിപ്പിക്കുകയും ചെയ്യണം.

തുടക്കം എന്ന നിലയിൽ 2012 ജനുവരിയിൽ തന്നെ തൃപ്പൂണിത്തുറ ഗവണ്മെന്റ് ആയുർവേദ കോളേജിൽ ബ്ലോഗ് ശില്പശാല സംഘടിപ്പിക്കാൻ ഞാൻ മുൻ കയ്യെടുക്കാം എന്ന് വാഗ്ദാനം ചെയ്യുന്നു. നിരക്ഷരനോട് ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. മനോരാജ്, ജോ, മത്താപ്പ് തുടങ്ങിയവരെയും മറ്റ് കൊച്ചി ബ്ലോഗർമാരെയും ബന്ധപ്പെടണം.

കേരളത്തിലെ 14 ജില്ലകളിലും ഒരൊ കോളേജ് നമുക്ക് ലൊക്കേറ്റ് ചെയ്യുകയും അവിടെയെല്ലാം ശില്പശാലകൾ സംഘടിപ്പിക്കുകയും വേണം. ഒരു കോളേജിൽ നിന്ന് പത്തുകുട്ടികളെങ്കിലും ബ്ലോഗിംഗ് രംഗത്തേക്കു കൊണ്ടുവരാൻ നമുക്കാവണം. മുല്ലപ്പെരിയാർ പോലുള്ള സാമൂഹികവിഷയങ്ങളിലും സാഹിത്യത്തിലും, മാതൃഭാഷയിലെഴുതാനും, ചിന്തിക്കാനും കഴിയുന്ന ഒരു തലമുറ അതിലൂടെ രൂപപ്പെടും.

അതിന് സഹായിക്കാൻ തയ്യാറുള്ള ബ്ലോഗർമാർ അക്കാര്യം ഇവിടെ അറിയിച്ചാൽ നമുക്ക് വിവിധ ടീമുകളുണ്ടാക്കാം.

വരൂ, സുഹൃത്തുക്കളേ! നമുക്ക് ചരിത്രം രചിക്കാം!

Friday, December 2, 2011

നമുക്കും ഇതു ചെയ്തുകൂടേ?


മുല്ലപ്പെരിയാർപ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, തമിഴ്‌നാടിനോടുള്ള അടിമത്തത്തിൽ നിന്ന് പച്ചക്കറി സ്വയംപര്യാപ്തതയിലേക്ക്  മലയാളി യുവത്വം ചുവടു വയ്ക്കുന്നു. തൃപ്പൂണിത്തുറ ആയുർവേദ കോളേജിലെ കുട്ടികൾ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ക്യാമ്പസിൽ തരിശുകിടന്ന സ്ഥലത്ത് വാഴത്തൈകൾ നട്ടുകൊണ്ട് കൃഷി ആരംഭിച്ചു.

കൃഷിവകുപ്പും, നഗരസഭയുമായി സഹകരിച്ചുകൊണ്ട്, കോളേജ് പി.ടി.എ.യുടെ സാമ്പത്തിക സഹായത്തോടെ ക്യാമ്പസിൽ പച്ചക്കറിക്കൃഷി നടത്താൻ തീരുമാനമായി. കൃഷി രീതികളെക്കുറിച്ച് വിദഗ്ധരുടെ ക്ലാസുകളും സംഘടിപ്പിക്കുന്നു.

2-12-12 ന് നടന്ന ‘വാഴനട്ട് പ്രതികരിക്കൽ’ നാടകകൃത്ത് ശ്രീ വർഗീസ് കാട്ടിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.

ആരംഭശൂരത്വത്തിലേക്കു വഴുതാതെ തൃപ്പൂണിത്തുറ ആയുർവേദ കോളേജ് ക്യാമ്പസിലെ കൃഷി വിജയകരമാക്കാനുള്ള ദൃഢനിശ്ചയത്തിലാണ് കുട്ടികൾ.

കുട്ടികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു കൊണ്ട്  ജീവനക്കാരും കൃഷി തുടങ്ങാൻ തയ്യാറായി മുന്നോട്ടു വന്നു കഴിഞ്ഞു. പലരും ഇപ്പോൾ തന്നെ ചെറിയതോതിൽ ക്വാർട്ടേഴ്സിൽ ചെയ്യുന്നുണ്ട്. അത് വിപുലമാക്കാനാണുദ്ദേശിക്കുന്നത്.

കേരളത്തിലെ മറ്റു ക്യാമ്പസുകളിലേക്കും ഈ ആവേശം പകരുമെന്നും, യുവജനത കൃഷിക്കു കൂടി പ്രാധാന്യം നൽകുമെന്നും പ്രത്യാശിക്കുന്നു.

ഈ സംരംഭം കണ്ടറിഞ്ഞ് ഇതുവരെ കൃഷിചെയ്യാത്ത മലയാളികൾ ആരെങ്കിലുമൊക്കെ ഒരു വെണ്ടയോ, പാവലോ നട്ടാൽ അത്രയുമായി.

തൃപ്പൂണിത്തുറയിലെ കൃഷിയുടെ കൂമ്പു വാടാതെ നോക്കാൻ കുട്ടികൾക്കൊപ്പം മുൻ നിരയിലുണ്ടാവുമെന്ന് ഞാനും ഉറപ്പു നൽകുന്നു.

ചടങ്ങിന്റെ ചിത്രങ്ങളിലേക്ക്.....































































































































































































































































കൃഷിക്കു തുടക്കം കുറിച്ചശേഷം കുട്ടികൾ മുല്ലപ്പെരിയാർ പ്രദേശത്തെ ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ പുതിയൊരു ഡാം നിർമ്മിക്കണമെന്ന കേരളത്തിന്റെ ആവശ്യം നിറവേറ്റണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രകടനവും നടത്തി.

കേരളത്തിന്റെ യുവതലമുറയുടെ ഈ ആവേശം കെടാതെ കാക്കാൻ നമുക്കും പരിശ്രമിക്കാം.


വരൂ! ഇവരോടൊപ്പം ചുവടു വയ്ക്കൂ.

പച്ചക്കറി സ്വയം പര്യാപ്തതയിലേക്ക് കേരളം ചുവടുവയ്ക്കട്ടെ!


അടിക്കുറിപ്പ്: ഇതൊക്കെ വെറും പടമല്ലേ, അമിതാവേശമല്ലേ, ആരംഭശൂരത്വമല്ലേ എന്നു കരുതുന്നവരുണ്ടാവാം. എന്നാൽ വിനീതമായി പറയട്ടെ അങ്ങനെയല്ല എന്നു തെളിയിക്കാനുള്ള ദൃഢനിശ്ചയത്തിലാണ് കുട്ടികൾ. 

Tuesday, November 29, 2011

‘കൊലവെറി’ ശരിയല്ലണ്ണാ!

അൻപാന തമിഴ് സഹോദരാ!

മുപ്പത്തിയഞ്ചു ലക്ഷം ഇൻഡ്യക്കാരുടെ ജീവനു ഭീഷണിയുയർത്തിക്കൊണ്ട് മുല്ലപ്പെരിയാർ അണക്കെട്ട് ഒരു ജലബോംബായി വളർന്നു നിൽക്കുന്ന വിവരം അണ്ണൻ അറിഞ്ഞുകാണുമോ എന്നറിയില്ല. ഇല്ലെങ്കിൽ അതൊന്നുണർത്തിക്കാനും, അറിഞ്ഞെങ്കിൽ കേട്ടതെല്ലാം മാത്രമല്ല ശരിയെന്നു പറയാനും കൂടിയാണ് ഈ കടിതം.

കേരളത്തിന്റെ സ്വന്തം നദിയായ പെരിയാറും, അതിന്റെ കൈവഴിയായ മുല്ലയാറും ചേർന്നു നൽകുന്ന വെള്ളം നിറച്ചാണ് മുല്ലപ്പെരിയാർ അണക്കെട്ട് ഉണ്ടാക്കിയിരിക്കുന്നത് എന്ന വിവരം അണ്ണന് അറിവുള്ളതാണല്ലോ, അല്ലേ?

പെരിയാറിന്റെ വൃഷ്ടിപ്രദേശങ്ങളായ 5398 ചതുരശ്രകിലോമീറ്ററിൽ 5284 ച.കി.മീ.യും കേരളത്തില തന്നെയാണെന്ന വിവരവും അണ്ണനറിയാമല്ലോ?

ഞങ്ങൾക്ക് വെറും 0.3 കോടി (മുപ്പതു ലക്ഷം) രൂപ തന്ന് പ്രതിവർഷം 1200 കോടി രൂപ നിങ്ങൾ സമ്പാദിക്കുന്ന വിവരവും ഞങ്ങൾക്കറിയാം. (കൃഷിയും,കറണ്ടുല്പാദനവും വഴി)

ബ്രിട്ടിഷ് സർക്കാരുമായി ഉണ്ടാക്കിയ കരാർ ബ്രിട്ടീഷ് ഭരണം അവസാനിച്ചതോടെ വെടിതീർന്നതായും, അതിനുശേഷം 1958 ലും, 60 ലും. 69 ലും ശ്രമിച്ച് പരാജയപ്പെട്ട് 1970 ൽ കരാർ പുതുക്കിയ വിവരവും അണ്ണനറിയാമല്ലോ. (അതാണെങ്കിൽ കേരള നിയമസഭയുടെ അംഗീകാരത്തോടുകൂടി പാസായതല്ല താനും.) ആ കരാറും 2000 ൽ അവസാനിച്ച കാര്യം തമ്പിയായ ഞാൻ ഓർമ്മിപ്പിക്കണ്ടതില്ലല്ലോ?

അതു കഴിഞ്ഞ് കരാർ പുതുക്കാതെ തന്നെ കരമടച്ച് ഞങ്ങടെ ഭൂമിയും വെള്ളവും ഉപയോഗിച്ചു കൊണ്ടിരിക്കുകയാണെന്ന കാര്യവും മറക്കുന്നില്ല. അത് ഞങ്ങൾ എതിർക്കുന്നുമില്ല.

എൺപതുകളിൽ 171,307 ഏക്കർ കൃഷി ചെയ്തിരുന്നിടത്ത് തൊണ്ണൂറുകളിൽ 229,718 ഏക്കറും, ഇന്ന് അതിലുമേറേ ഏക്കറുകളും നിങ്ങൾ കൃഷി ചെയ്യുന്നുണ്ടല്ലോ അണ്ണാ....

ഇപ്പോഴും നിങ്ങൾക്ക് വെള്ളം തരില്ലെന്നോ, നിങ്ങൾ ശത്രുക്കളാണെന്നോ ഞങ്ങൾ പറയുന്നില്ല.

പ്രശ്നമെന്താണെന്നുവച്ചാൽ മുല്ലപ്പെരിയാർ നിൽക്കുന്ന സ്ഥലത്ത് നിരന്തരമായി ഭൂചലനങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഡാമിനാണെങ്കിൽ 116 വയസ്സ്. ഉണ്ടാക്കിയിരിക്കുന്നതാണെങ്കിൽ സുർക്കികൊണ്ടും. അതാണെങ്കിൽ ഒലിച്ചൊലിച്ചില്ലാതായിക്കൊണ്ടിരിക്കുകയുമാണ്.

അനക്കെട്ടിനു ബലക്ഷയമുണ്ടായകാര്യവും, അതിന്റെ ഭിത്തിയിൽ വിള്ളൽ വീണകാര്യവും ദൃശ്യമാധ്യമങ്ങളിലൂടെ അണ്ണനും കണ്ടിട്ടുള്ളതല്ലേ? കുറഞ്ഞ പക്ഷം കേട്ടറിവെങ്കിലുമുണ്ടായിരിക്കുമല്ലോ.... ഇല്ലെങ്കിൽ ദാ ഇപ്പോ കേട്ടോളു....

 മുല്ലപ്പെരിയാറിൽ ഓരോ ഇഞ്ച് ജലനിരപ്പുയരുമ്പോഴും ഞങ്ങടെ ഞെഞ്ചിൽ തീയാണ്. ഞങ്ങടെ കുഞ്ഞുങ്ങൾ വാർത്തകൾ കേട്ട് ഞെട്ടുന്നു, ഉറക്കത്തിൽ ഞെട്ടിയുണർന്നു വിങ്ങിപ്പൊട്ടുന്നു. നാലു ജില്ലകളിലെ ജനങ്ങൾക്ക് ഉറക്കം നഷ്ടപ്പെട്ടിരിക്കുന്നു.

മുല്ലപ്പെരിയാർ പൊട്ടിയാൽ അത് ഇടുക്കിഡാമിൽ നിറഞ്ഞോളും എന്നല്ലേ അണ്ണനിപ്പോൾ പറയാൻ വരുന്നത്? എന്നാൽ അറിയുക അത് ഇടുക്കിക്ക് ഉൾക്കൊള്ളാനാവില്ലണ്ണാ..... മുല്ലപ്പെരിയാറിന് 36 കിലോമീറ്റർ താഴെയാണ് ഇടുക്കി ഡാം. അതിഭീകരമായ ആവേഗത്തിൽ കുതിച്ചെത്തുന്ന വെള്ളത്തോടൊപ്പം, കല്ലും, മണ്ണും, തടിയും ഒക്കെയായി ഇടുക്കിഡാമിലെത്തുമ്പോഴേക്കും അത്രയും സ്ഥലം മുഴുവൻ അവിടെയുള്ള ആളുകൾക്കൊപ്പം വെള്ളത്തിനടിയിലായിട്ടുണ്ടാവും. മാത്രവുമല്ല ഇപ്പോൾ തന്നെ നിറയാറായിരിക്കുന്ന ഇടുക്കി ഡാം ഈ വെള്ളവും,കല്ലും, മണ്ണും, വൻ മരങ്ങളും താങ്ങുകയുമില്ല.

ഇടുക്കി ഡാം തകർന്നാൽ അതിനു താഴെയുള്ള 11 അണക്കെട്ടുകളും തകരും. ഭീമാകാരമായ ജലപ്രവാഹത്തിൽ കേരളത്തിലെ നാലു ജില്ലകൾ അപ്പാടെ വെള്ളത്തിലാണ്ടു പോകും. മനുഷ്യശരീരങ്ങൾ അഴുകി അടിഞ്ഞുകൂടി വൻ പകർച്ചവ്യാധികൾ പടരും. മലയാള ദേശമാകെ മഹാമാരിയുടെ പിടിയിലാവും.

ഇത്രയുമൊക്കെ പറഞ്ഞതിൽ നിന്ന് സംഗതികളുടെ ഗുരുതരാവസ്ഥ അണ്ണനു ബോധ്യമായിട്ടുണ്ടാവുമല്ലോ?

ഞങ്ങളുടെ 35 ലക്ഷം വരുന്ന സഹോദരങ്ങൾക്ക് - ആ എണ്ണത്തിൽ ഒരു ലക്ഷമെങ്കിലും തമിഴ് സഹോദരങ്ങളും വരും - ജീവാപായം വരുത്തിയേക്കാവുന്ന ഈ അണക്കെട്ട് സുരക്ഷിതമല്ല എന്ന് അണ്ണനും സമ്മതിക്കുമല്ലോ?

ഏതെങ്കിലും പ്രകൃതിക്ഷോഭം മൂലം ദൌർഭാഗ്യവശാൽ മുല്ലപ്പെരിയാർ അണക്കെട്ടിനെന്തെങ്കിലും സംഭവിച്ചാൽ ഉണ്ടാകാൻ പോകുന്ന ദുരന്തം ഒരുകാലത്തും മറക്കാനും പൊറുക്കാനും ഞങ്ങൾക്കാകുമോ അണ്ണാ?


എങ്കിൽ പിന്നെ, ഞങ്ങളുടെ സ്ഥലത്ത്, ഞങ്ങളുടെ ചെലവിൽ, നമ്മുടെ രണ്ടു കൂട്ടരുടെയും ഉറ്റവരുടെ സുരക്ഷിതത്വത്തിനായി ഒരു ഡാം പണിയുന്നതിന് അണ്ണന് ഞങ്ങളോട് എതിർപ്പെന്തിനണ്ണാ?


വൈ ദിസ് കൊലവെറി അണ്ണാ?

Friday, November 25, 2011

തമിഴ്‌നാടിനു വെള്ളം; കേരളത്തിനു സുരക്ഷ !

മുപ്പത്തഞ്ചു ലക്ഷം വരുന്ന ജനങ്ങളുടെ ജീവനു ഭീഷണിയായി നിലകൊള്ളുന്ന മുല്ലപ്പെരിയാറിലെ പഴയ അണക്കെട്ടു പൊളിച്ച് സുരക്ഷിതമായ പുതിയ അണക്കെട്ടു നിർമ്മിക്കണം എന്ന ആവശ്യം ഉയർന്നിട്ട് കാലങ്ങളേറെയായി. നിരവധി പ്രക്ഷോഭങ്ങളും, നിയമയുദ്ധങ്ങളും ഈ വിഷയത്തിൽ നടന്നു.

എന്നാൽ ഇന്നലെ (25-11-11) കൊച്ചി മറൈൻ ഡ്രൈവിൽ തിരികൊളുത്തിയ ചടങ്ങ് മലയാളി യുവത്വം ഉറക്കത്തിലല്ല എന്നു തെളിയിച്ചു. ഫെയ്സ്ബുക്ക്, ട്വിറ്റർ, ബ്ലോഗ് എന്നീ സൈബർ ശൃംഖലകളിലൂടെ പരിചയപ്പെട്ട നൂറു കണക്കിനു ചെറുപ്പക്കാർ കൊച്ചിക്കായലിന്റെ അരികിലുള്ള നടപ്പാതയിലൂടെ ദീപം കൊളുത്തി നടന്നു നീങ്ങിയ കാഴ്ച ആവേശം ജനിപ്പിക്കുന്നതായിരുന്നു.

തന്റെ തൊണ്ണൂറ്റിയേഴാം വയസ്സിലും പ്രതികരണത്തിൽ യുവത്വം സൂക്ഷിക്കുന്ന കേരളത്തിന്റെ മനസ്സാക്ഷി ജസ്റ്റിസ്.വി.ആർ.കൃഷ്ണയ്യർ, യുവതാരം റീമ കല്ലിങ്കലിന് നൽകിയ തിരിനാളം പല കൈകളിൽ വെളിച്ചം പകർന്ന് ഒരു ദൈർഘ്യമേറിയൊരു ദീപമാലയായി കായലരികിലൂടെ നീങ്ങി, നഗരവീഥിയും കടന്ന് സമ്മേളനവേദിയിൽ തിരിച്ചെത്തി.

സൈബർ സ്‌പെയ്‌സ് എന്നാൽ കൊച്ചുവർത്താനവും, സൊറപറയലും, പുറംചൊറിയലും മാത്രമല്ല എന്ന് പ്രവൃത്തിയിലൂടെ തെളിയിച്ച യുവതയ്ക്ക് അഭിവാദനങ്ങൾ!

പ്രശസ്തബ്ലോഗർ നിരക്ഷരൻ ആണ് മുല്ലപ്പെരിയാർ വിഷയത്തിൽ സൈബർ സ്പെയ്സിൽ ഏറ്റവും കൂടുതൽ എഴുതിയിട്ടുള്ളതും ശ്രദ്ധ ക്ഷണിച്ചിട്ടുള്ളതും. അതിനായി നമ്മുടെ ബൂലോകം നിർലോപം പിന്തുണ നൽകുന്നുമുണ്ട്.

ഏതാനും ദിവസം മുൻപ് യുവ ബ്ലോഗർ മത്താപ്പ് മുല്ലപ്പെരിയാർ പ്രശ്നത്തിൽ ബൂലോകത്തിന്റെ സജീവമായ ഇടപെടലുകൾ വേണമെന്നും, അതിനായി കൊച്ചിയിൽ സംഗമിച്ചാലോ എന്നും ആരാഞ്ഞുകൊണ്ട് ഗൂഗിൾ ബസ്സിൽ പോസ്റ്റ് ഇട്ടിരുന്നു. തുടർന്ന് മനോരാജ്, ജോഹർ എന്നിവരും ഈ വിഷയത്തിൽ ഒരുമിക്കണം എന്നാവശ്യപ്പെട്ടു. ഫെയ്സ് ബുക്കിൽ മറ്റു രണ്ടു ഗ്രൂപ്പുകളും ഇക്കാര്യത്തിൽ കൊച്ചിയിൽ സംഗമിക്കുന്നെണ്ടെന്ന്  എന്നറിഞ്ഞതോടെ അവർക്കൊപ്പം കൂടാൻ കൊച്ചിയിലെ ബ്ലോഗർമാരും തീരുമാനിക്കുകയായിരുന്നു.

രാജു നായർ, ഷോൺ, ലക്ഷ്മി... അങ്ങനെ നേരിൽ പരിചയമില്ലാത്ത ഏറേപ്പേരാണ് ഈ ചടങ്ങിനു ചുക്കാൻ പിടിച്ചത്. ഒപ്പം വളരെയറിയാവുന്ന  നിരക്ഷരനും. അവർക്കെല്ലാം അഭിവാദ്യങ്ങൾ!

ബൂലോകത്തെ പ്രതിനിധീകരിച്ച് നിരക്ഷരന്‍, ജോഹര്‍, മനോരാജ്, ജയന്‍ ഏവൂര്‍, കാര്‍ട്ടൂണിസ്റ്റ് സജീവ്, മത്താപ്പ്, പാക്കരന്‍, കോവാലന്‍, വേദവ്യാസന്‍, മണികണ്ഠന്‍, ദിമിത്രേവ്, അനൂപ് മോഹന്‍  എന്നിവർ പങ്കെടുത്തു.






                          ഫെയ്സ് ബുക്ക് സുഹൃത്തുക്കൾക്കൊപ്പം കൂടാനെത്തിയ ബ്ലോഗർമാർ.
                          വേദവ്യാസൻ, ഭാര്യ, മനൊരാജ്, ജോ, കാർട്ടൂണിസ്റ്റ് സജീവ്....

                             ഹാഷിം, മത്താപ്പ്, മനോരാജ്....





                               ലളിതമായ വേദിയിൽ, ലളിതയായൊരു നടി.
                             റീമ കല്ലിങ്കൽ നേരത്തേ തന്നെ എത്തിച്ചേർന്നു.



                                     സ്വാഗതഭാഷണം - രാജു നായർ.


                           അധ്യക്ഷപ്രസംഗം - നിരക്ഷരൻ





                          





                             ഉദ്ഘാടനം: ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ












                                      ആശംസ :ഹൈബി ഈഡൻ







                          വേദിയിൽ യുവതാരങ്ങൾ...





                            ജസ്റ്റിസ് കൃഷ്ണയ്യർ ദീപം തെളിയിക്കുന്നു.








































  






ഈ നാലു ചെറുപ്പക്കാരെ ഞാൻ ആദ്യമായി കാണുകയാണ് . ഇത്തരം നൂറുകണക്കിനു യുവതീയുവാക്കളാണ് മറൈൻ ഡ്രൈവിൽ ദീപം തെളിയിച്ചത്....

അവരുടെ പ്രത്യാശ പൂവണിയട്ടെ.

സർക്കാരിനോട് നമുക്ക് ഒന്നേ അഭ്യർത്ഥിക്കാനുള്ളു.

മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കൂ, വെള്ളം തമിഴ്‌നാട് എടുത്തോട്ടെ!

ഈ ചടങ്ങിൽ പങ്കെടുത്ത ഭൂരിഭാഗം ആളുകളെയും എനിക്ക് നേരിൽ പരിചയമില്ല.
വിശദമായ വായനയ്ക്കും ചിത്രങ്ങൾക്കും  നമ്മുടെ ബൂലോകം കാണുക.